
തൃശ്ശൂര്‍: മൂന്നര വര്‍ഷമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സാണ് സന്ധ്യ ജലേഷ്. ജോലി കഴിഞ്ഞുള്ള സമയം സാഹിത്യരചനയാണ് സന്ധ്യയുടെ താല്‍പ്പര്യം. രണ്ട് നോവലുകളുടെ രചയിതാവാണ്. 'മഴ മേഘങ്ങളെ കാത്ത്' എന്ന നോവലിന് ഉത്തര കേരള കവിതാ സാഹിത്യ വേദിയുടെ 2107ലെ മാധവിക്കുട്ടി പുരസ്കാരം ലഭിച്ചു. എന്നാല്‍ ഇതിന് അപ്പുറത്തേക്ക് സന്ധ്യ ജലേഷിനെ മലയാളി അറിയും. കേരളത്തിലെ ആദ്യത്തെ കോവിഡ് രോഗികളിലൊരാളെ ചികിത്സിച്ച നഴ്സ്. ധൈര്യ സമേതം ഉത്തരവാദിത്തം ഏറ്റെടുത്ത മാതൃക. ഈ മാലാഖ ഇപ്പോള്‍ പറയുന്നത് മറ്റൊരു നന്മയെ കുറിച്ചാണ്. കേരളാ പൊലീസിന്റെ കരുതല്‍.
പൊലീസിനെ കുറിച്ച് എവിടേയും കേള്‍ക്കുന്നത് നെഗറ്റീവായ കാര്യങ്ങളാണ്. ലോക്കപ്പ് മര്‍ദ്ദനവും വ്യാജ തെളിവുണ്ടാക്കലും എല്ലാം അതില്‍ പെടും. എന്നാല്‍ നിപ്പയെ പ്രതിരോധിക്കാന്‍ പിപിഇ കിറ്റിട്ട. അതിന് ശേഷം കോവിഡിനെ ധൈര്യത്തോടെ പ്രതിരോധിക്കാനിട്ട നഴ്സ് തുറന്നു കാട്ടുന്നത് പൊലീസിലെ നന്മയെയാണ്. പെരുവഴിയിലായ സന്ധ്യയേയും മറ്റുള്ളവരേയും സഹായിച്ച പൊലീസിന്റെ മനസ്.
കോവിഡ് പ്രോട്ടോക്കോള്‍ മൂലം ബസ്സുകളില്‍ പരിമിതമായ യാത്രക്കാരെ കയറ്റുന്ന നിയമം വന്നപ്പോള്‍ ഒരു രാത്രിയില്‍ അവര്‍ പെരുവഴിയിലായി. എന്നാല്‍ അവര്‍ക്ക് രക്ഷയായി നല്ലവരായ ചില പൊലീസുകാരെത്തി. സന്ധ്യയെപ്പോലെ ഇരുട്ടില്‍ വീടെത്താനാവാതെ വലഞ്ഞ മറ്റ് സ്ത്രീയാത്രക്കാരെയും കൂട്ടി പൊലീസ് വണ്ടി കെഎസ്ആര്‍ടിസി ബസ്സിന് പിന്നാലെ പാഞ്ഞു. ബസ്സിനു കുറുകെ നിര്‍ത്തി ഡ്രൈവറെ കാര്യങ്ങള്‍ ബോധിപ്പിച്ച് എല്ലാവരെയും അതേ ബസ്സില്‍ കയറ്റി വിട്ടു.-അങ്ങനെ മാതൃകയായ പൊലീസ് കഥ.
ദിവസങ്ങള്‍ക്ക് മുമ്പാണ് പൊലീസിന്റെ സഹായ ഹസ്തം നഴ്സിനെ തേടിയെത്തിയത്. അത് സമൂഹത്തിന് മുമ്പില്‍ പങ്കുവച്ച് അര്‍ഹമായ കൈയടി പൊലീസിന് വാങ്ങി കൊടുക്കുകയാണ് ഈ ആരോഗ്യ പ്രവര്‍ത്തക. എസ്ഐ ബിജു പോള്‍, സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരാണ് അന്ന് പൊലീസ് വാഹനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍.
ആ സംഭവം സന്ധ്യ വിശദീകരിക്കുന്നത് ഇങ്ങനെ
നവംബര്‍ 21, വൈകുന്നേരം 6.35 നായിരുന്നു സംഭവം. സ്ഥലം തൃശൂര്‍ ശക്തന് സ്റ്റാന്റ്. എറണാകുളത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് കാത്തുനില്‍ക്കുകയാണ് ഏതാനും യാത്രക്കാര്‍. സ്ത്രീകളും പുരുഷന്മാരുമുണ്ട്. കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നിറങ്ങുന്ന ബസുകള്‍ ശക്തന് സ്റ്റാന്റില്‍ നിര്‍ത്തി യാത്രാക്കാരെ കയറ്റി പോവുന്നതാണ് പതിവ് രീതിയെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ ശക്തന് സ്റ്റാന്റില്‍ നിര്‍ത്താതെയാണ് പല ബസ്സുകളും പോവുന്നത്. വരുന്ന ബസ്സുകളെല്ലാം നിര്‍ത്താതെ പോയപ്പോള്‍ യാത്രക്കാരില്‍ പലരുടേയും ക്ഷമവിട്ടിരുന്നു. ഒന്നോ രണ്ടോ മണിക്കൂര്‍ യാത്ര ചെയ്ത് ദൂരെ സ്ഥലങ്ങളിലെത്തേണ്ട സ്ത്രീയാത്രക്കാരില്‍ പലരും കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. 7.35ന്റെ അവസാന ബസ്സും നിര്‍ത്താതെ പോയപ്പോഴേക്കും പിന്നെന്ത് ചെയ്യണമെന്നറിയാതെ യാത്രക്കാര്‍ കുഴങ്ങി. നിസ്സഹായരായി നില്‍ക്കുമ്പോഴാണ് കുറച്ചകലെ മാറി പൊലീസിന്റെ 112 പട്രോളിങ് വാഹനം കണ്ടത്. സ്ത്രീ യാത്രക്കാര്‍ നേരെ ചെന്ന് ബുദ്ധിമുട്ടറിയിച്ചു. പിന്നെ നടന്നത് അല്പം നാടകീയരംഗങ്ങളായിരുന്നു. പരാതി അറിയിച്ച യാത്രക്കാരേയും വാഹനത്തില്‍ കയറ്റി ഒരു കിലോമീറ്ററോളം പൊലീസ് വാഹനം ബസ്സിനെ പിന്തുടര്ന്നു. വഴിയില്‍ കെഎസ്ആര്‍ടിസി തടഞ്ഞ് യാത്രക്കാരെ കയറ്റിവിട്ടു. ഇത്തരത്തില്‍ പെരുമാറരുതെന്ന് ബസ് ജീവനക്കാര്‍ക്ക് ഉപദേശവും നല്‍കിയാണ് പൊലീസുകാര്‍ മടങ്ങിയത്.
'മെഡിക്കല്‍ കോളേജില്‍ ആറ് മണി വരെ ഡ്യൂട്ടിയും കഴിഞ്ഞ് എറണാകുളത്തെ വീട്ടിലേക്ക് പോവാനായാണ് ശക്തന് സ്റ്റാന്റില്‍ ബസ് കാത്തിരുന്നത്. എന്നാല്‍ ഏഴ് മണി കഴിഞ്ഞിട്ടും ഒറ്റ ബസ് പോലും ശക്തന് സ്റ്റാന്റില്‍ നിര്‍ത്തിയില്ല. എനിക്കുള്ള ലാസ്റ്റ് ബസ് 7.50നാണ്. എന്നെപ്പോലെ മറ്റ് യാത്രക്കാരും വിഷമിച്ചിരിക്കുകയാണ്. അപ്പോഴാണ് പട്രോള്‍ ഡ്യൂട്ടിക്ക് നില്ക്കുന്ന പൊലീസ് വാഹനം കണ്ടത്. അവരോട് പോയി കാര്യം പറഞ്ഞു. അതിനിടയ്ക്ക് അവസാനത്തെ ബസ് വന്നു. ഞങ്ങള്‍ യാത്രക്കാരെല്ലാം കൂടി റോഡില്‍ ബസ് തടയാനായി നിന്നു, അപ്പോള്‍ അത് മാത്രമേ വഴി ഉണ്ടായിരുന്നുള്ളൂ. ബസ് സ്ലോ ആക്കിയെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. അപ്പോഴേക്കും ഡ്യൂട്ടിയിലുള്ള പൊലീസുകാരനും എത്തി. എറണാകുളം പോവേണ്ടതാണെന്ന് കാര്യം പറഞ്ഞപ്പോള്‍ ദൂരെ പോവേണ്ടവര്‍ വാഹനത്തില്‍ കയറിക്കോളൂവെന്ന് പൊലീസുകാര്‍ പറഞ്ഞു. ഞങ്ങള്‍ കുറച്ചുപേര്‍ വാഹനത്തില്‍ കയറി. ഒരു കിലോമീറ്ററോളം ബസ്സിനെ പിന്തുടര്ന്നു. ബസ് നിര്‍ത്താന്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല. നിവൃത്തിയില്ലാതായപ്പോള്‍ പൊലീസ് വാഹനം കെഎസ്ആര്‍ടിസിയെ മുന്നില്‍ ബ്ലോക്ക് ചെയ്ത് ഞങ്ങളെ കയറ്റിവിട്ടു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാലാണ് ആളുകളെ തിരുകികയറ്റാത്തത് എന്നായിരുന്നു ഡ്രൈവര്‍ പറഞ്ഞത്. പക്ഷെ ദൂരേയ്ക്ക് പോവേണ്ട സ്ത്രീകള്‍ എന്തുചെയ്യും അവരെ പരിഗണിക്കണമെന്ന് പൊലീസ് അവര്‍ക്ക് നിര്‍ദേശവും നല്കി. അന്ന് ആ പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ക്ക് യാത്ര ചെയ്യാനായത്. അവര്‍ ആരാണെന്നോ എവിടെയാണെന്നോ അറിയില്ല. അവരോട് ഒരുപാട് നന്ദിയുണ്ട്. എല്ലാ ദിവസവും ഇത്തരത്തില്‍ യാത്രക്കാര്‍ ഇതുപോലെ കാത്തിരിക്കുകയും ചെയ്യാറുണ്ട്. ഇതിന് പരിഹാരമുണ്ടാവണമെന്നാണ് ഞങ്ങളെപ്പോലെയുള്ള പതിവ് യാത്രക്കാരുടെ ആവശ്യം.
സംഭവത്തെക്കുറിച്ച് ബിജു പോള്‍ മാതൃഭൂമിയോട് വിശദീകരിച്ചത് ഇങ്ങനെ
സ്ത്രീകളാണ് യാത്രക്കാരിലേറെയും. അവര്‍ ബസ്സിന് കൈ കാണിച്ചെങ്കിലും നിര്‍ത്തുന്നില്ലെന്നാണ് പറഞ്ഞത്. പലരും എറണാകുളത്തേക്ക് വരെ എത്തേണ്ടവരാണ്. ഒന്നോ രണ്ടോ മണിക്കൂര്‍ യാത്ര ചെയ്തവര്‍. ഇത്തരത്തില്‍ പരാതി പറഞ്ഞപ്പോള്‍ ഇടപെടാതിരിക്കുന്നതെങ്ങനെയാണ്. അതുകൊണ്ടാണ് കെഎസ്ആര്‍ടിസി ബസ്സ് പിന്തുടര്ന്ന് തടഞ്ഞത്. സ്ത്രീകളായ യാത്രക്കാരാണ്, ബസ് മാത്രമാണ് ഇപ്പോള്‍ ആശ്രയം, ദൂരെ സ്ഥലത്തേക്ക് എത്തേണ്ടതാണ് എന്നൊക്കെ ഡ്രൈവറെ പറഞ്ഞ് മനസ്സിലാക്കി. ഞങ്ങളുടെ വാഹനത്തില്‍ വന്ന നാലോ അഞ്ചോ പേരെ ബസ്സില്‍ കയറ്റിവിട്ടു. കോവിഡ് പ്രോട്ടോക്കോളൊക്കെ തന്നെയാണ്. എന്നാല്‍ ഇത്തരത്തിലൊരു അവസ്ഥയിലെന്ത് ചെയ്യാനാണ്. യാത്രക്കാരുടെ ആവശ്യവും പ്രയാസവും കൂടി പരിഗണിക്കണമല്ലോ.
തൃശൂരില്‍ മാത്രമല്ല, കേരളത്തിലെ പലഭാഗത്തുനിന്നുള്ള പലരും സോഷ്യല്‍ മീഡിയയിലൂടെ സമാനമായ പരാതികള്‍ ഉന്നയിക്കുന്നുണ്ട്. പ്രൈവറ്റ് ബസ് ആയാലും സ്വകാര്യ ബസ് ആയാലും സാധാരണക്കാര്‍ക്ക് യാത്രയ്ക്കുള്ള മാര്‍ഗം ബസ് മാത്രമാണ്. ഒരു ദിവസത്തെ അധ്വാനത്തിനും കഷ്ടപ്പാടിനും ശേഷം ഒന്ന് വീടണയാനായി അവസാന ബസ് എത്തുന്നതും കാത്തിരിക്കുന്നവരുടെ പ്രതീക്ഷകളെ തകര്‍ക്കരുതെന്നാണ് ഇവര്‍ പറയുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam