
വാഷിങ്ടന്‍: ഉറ്റവരുടെ വേര്പ്പാടും സങ്കടങ്ങളും ഉള്ളിലൊതുക്കി നിറപുഞ്ചിരിയുമായൊരു നേതാവ്. കുടുംബത്തെ അത്രമേല്‍ സ്നേഹിക്കുകയും ഒപ്പംനിര്‍ത്തുകയും ചെയ്യുന്നയാള്‍. മക്കളെ ശുശ്രൂഷിക്കാന്‍ സെനറ്റ് അംഗത്വം പോലും വേണ്ടന്ന് വയ്ക്കാനൊരുങ്ങിയ അച്ഛന്. യുഎസ് പ്രസിഡന്റായി ജോ ബൈഡന് ബുധനാഴ്ച സ്ഥാനമേല്ക്കുമ്പോള്, ഏറെയൊന്നും അറിയപ്പെടാത്ത അദ്ദേഹത്തിന്റെ കുടുംബവും അരങ്ങിലേക്ക് എത്തുകയാണ്. ജനകീയനായ നേതാവിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റി മുന്നേറുമ്പോഴും ബൈഡന്, തന്റെ ഊര്‍ജസ്രോതസ്സായി കാണുന്നതും ഇവരെത്തന്നെ.
ഡോണള്‍ഡ് ട്രംപിനെപ്പോലെ വിജയാരവങ്ങളുടെ കൊടിക്കൂറ കണ്ട, ലോകത്തുടനീളം വ്യാപിച്ചുകിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ പണക്കൊഴുപ്പൊന്നുമില്ലാതെ നാട്യങ്ങളില്ലാത്ത ഒരു ലോകനേതാവ്. ജീവിതം പറഞ്ഞാല്‍ ഏതൊരു മനുഷ്യന്റെയും കഥ പോലെ.
ജോ ബൈഡന്, ജില് ബൈഡന്
ഇനി ലോകമാകെ അമേരിക്കയുടെ പ്രഥമ പൗരനും പൗരയുമായി അറിയപ്പെടുക ബൈഡനും പത്നി ജില്ലുമാണ്. യുഎസിന്റെ പ്രഥമ കുടുംബം വൈറ്റ് ഹൗസിലേക്കു താമസം മാറ്റും. കരിയറില്‍ ഉടനീളം കുടുംബത്തെ വിട്ടൊരു കളിക്കു ബൈഡന് നിന്നിട്ടില്ല. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും കുടുംബവും അവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. യുഎസിന്റെ പുതിയ 'പ്രഥമ കുടുംബത്തിലെ' അംഗങ്ങളെ പരിചയപ്പെടാം.
ഇംഗ്ലിഷ് പ്രഫസറാണു ജില് ബൈഡന്. വിദ്യാര്‍ത്ഥികള്‍ 'ഡോ. ബി' എന്നാണു വിളിക്കുന്നത്. വൈറ്റ് ഹൗസില്‍ പുതിയ റോള്‍ എന്തായിരിക്കുമെന്നു തീരുമാനിച്ചിട്ടില്ല. പ്രഥമ വനിതകള്‍ പരമ്പരാഗതമായി ഔപചാരിക ചുമതലകള്‍ മാത്രമാണു നിര്‍വഹിക്കാറുള്ളത്. മുഴുവന്‍ സമയ അദ്ധ്യാപനം തുടരമെന്നാണു ജില്ലിന്റെ ആഗ്രഹം. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും മുന്‍ഗണന. മുന്‍ഗാമിയായ മിഷേല്‍ ഒബാമ 2011ല്‍ ആരംഭിച്ച, സൈനിക കുടുംബങ്ങള്‍ക്കായുള്ള 'ജോയിനിങ് ഫോഴ്സസ്' പുനരുദ്ധരിക്കാനും പദ്ധതിയുണ്ട്.
ബൈഡന്റെ ആദ്യ പ്രണയം, വിവാഹം
കോളജ് കാലത്തു ഹൃദയം കവര്‍ന്ന നെയ്ലിയയായിരുന്നു ബൈഡന്റെ ആദ്യപ്രണയം. 1966 ലാണു സിറാക്യൂസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായിരുന്ന നെയ്ലിയയെ ബൈഡന് വിവാഹം കഴിച്ചത്. ബ്യൂ, ഹണ്ടര്‍, നവോമി എന്നിങ്ങനെ മൂന്നു മക്കളുമുണ്ടായി.
1972 ല്‍ ബൈഡന് സെനറ്റിലേക്കു വിജയിച്ച് ഏതാനും ആഴ്ച കഴിഞ്ഞപ്പോഴായിരുന്നു ദുരന്തമെത്തിയത്. ഡെലവറില്‍ നെയ്ലിയയും മക്കളും ക്രിസ്മസ് ഷോപ്പിങ്ങിനു പോകുന്നതിനിടെ കാറിലേക്ക് ട്രക്ക് ഇടിച്ചുകയറി. നെയ്ലിയയും മകള്‍ നവോമിയും കൊല്ലപ്പെട്ടു. ബ്യൂവും ഹണ്ടറും പരുക്കുകളോടെ രക്ഷപ്പെട്ടു. 'ദൈവം എന്റെ ജീവിതത്തില്‍ ഭയാനകമായൊരു ചതി നടത്തിയെന്നു കരുതി' ദുരന്തത്തെപ്പറ്റി പില്ക്കാലത്ത് ബൈഡന് എഴുതി. ഡെലവെയര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി ജില് ട്രേസി ജേക്കബ്സിനെ ബൈഡനു പരിചയപ്പെടുത്തിയത് സഹോദരന് ഫ്രാങ്ക് ബൈഡനാണ്, 1975ല്‍. ജില് അപ്പോഴേക്കും ഭര്‍ത്താവ് ബില്‍ സ്റ്റീവന്‍സണുമായി പിരിഞ്ഞിരുന്നു. കോളജിലെ ഫുട്ബോള്‍ താരമായിരുന്നു സ്റ്റീവന്‍സണ്‍. വിവാഹമോചന നടപടികള്‍ നടക്കുന്നതിനിടെയാണു ബൈഡനെ കണ്ടുമുട്ടുന്നത്.
ജില് ജീവിതത്തിലേക്ക്
ആദ്യ ഡേറ്റിന് എത്തിയ ബൈഡനെ കണ്ടപ്പോള്‍, ഇയാള്‍ ശരിയാവില്ലെന്നാണു തോന്നിയതെന്നു ജില് പറഞ്ഞിട്ടുണ്ട്. 'ഞാന്‍ അതുവരെ ഡേറ്റ് ചെയ്തതു ജീന്‍സും ടീഷര്‍ട്ടുമിട്ട ചെറുപ്പക്കാരുമായാണ്. പക്ഷേ ഒരു സ്പോര്‍ട് കോട്ടും ലോഫേഴ്സും ധരിച്ചെത്തിയ ബൈഡനെ കണ്ടപ്പോള്‍ തോന്നിയത്, ദൈവമേ ഇതു ശരിയാവാന്‍ പോകുന്നില്ല എന്നായിരുന്നു. എന്നെക്കാള്‍ ഒന്‍പതു വയസ്സു മുതിര്‍ന്നതായിരുന്നു അദ്ദേഹം' 2016ല്‍ വോഗ് മാഗസിനു നല്കിയ അഭിമുഖത്തില്‍ ജില് പറഞ്ഞു.

'ഞങ്ങള്‍ സിനിമയ്ക്കു പോയി. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എനിക്കു കൈ തന്ന് അദ്ദേഹം ഗുഡ്നൈറ്റ് പറഞ്ഞു. ഞാന്‍ മുകളിലത്തെ മുറിയിലെത്തി എന്റെ അമ്മയെ വിളിച്ചു, രാത്രി ഒരു മണിക്ക്. എന്നിട്ടു പറഞ്ഞു: അമ്മേ, ഒടുവില്‍ ഞാനൊരു ജന്റില്‍മാനെ കണ്ടുമുട്ടി!' പതിയെപ്പതിയെ ബൈഡനുമായും അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുമായും ജില് അടുപ്പമായി. അക്കാലത്ത് ജില്ലിന്റെ സാന്നിധ്യത്തില്‍ തനിക്ക് കുടുംബത്തെ തിരികെ ലഭിച്ചെന്നു തോന്നിയതായി ബൈഡന് 'പ്രോമിസസ് ടു കീപ്പ്' എന്ന ഓര്മക്കുറിപ്പില് എഴുതിയിട്ടുണ്ട്.
മക്കള്‍ക്ക് ആറും ഏഴും വയസ്സുള്ളപ്പോഴാണു ജില്ലിനെ വിവാഹം കഴിക്കുന്നതിനെപ്പറ്റി ബൈഡന് ചിന്തിക്കുന്നത്. മക്കളാണ് അതിനെപ്പറ്റി ആദ്യം പറഞ്ഞതെന്നു ബൈഡന് ഓര്‍ക്കുന്നു. അപ്പോഴൊന്നും ജില് വിവാഹത്തിന് ഒരുക്കമല്ലായിരുന്നു. അഞ്ചു പ്രാവശ്യം വിവാഹാഭ്യര്‍ഥന നടത്തിയ ശേഷമായിരുന്നു സമ്മതം മൂളിയത്. 1977 ജൂണ്‍ 17ന് മക്കളെയും 40 അതിഥികളെയും സാക്ഷിയാക്കി ബൈഡന് ജില്ലിനെ വിവാഹം കഴിച്ചു.
1981 ല്‍ ജോജില്‍ ദമ്പതികള്‍ക്ക് ഒരു മകള്‍ പിറന്നു. ബൈഡന്റെ ആദ്യ ബന്ധത്തിലെ മക്കള്‍ പുന്നാരപ്പെങ്ങള്‍ക്ക് ആഷ്ലി എന്നു പേരിട്ടു. തന്റെ രണ്ടാംഭാര്യയാണു ഞങ്ങളെയെല്ലാം ഒരുമിച്ച് നിര്‍ത്തുന്നതെന്നു ബൈഡന് എപ്പോഴും പറയും. ഇക്കാലത്തിലനിടെ 69 കാരിയായ ജില് രണ്ടു മാസ്റ്റര്‍ ബിരുദങ്ങള്‍ നേടി, വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റും സ്വന്തമാക്കി. ബൈഡന് തന്റെ വിജയ പ്രഖ്യാപന വേളയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ സ്വയം പരിചയപ്പെടുത്തിയതിങ്ങനെ: 'ഞാന്‍ ജില്ലിന്റെ ഭര്‍ത്താവാണ്'!
മക്കള്‍ക്ക് പ്രിയപ്പെട്ട അച്ഛന്
തന്റെ രാഷ്ട്രീയ ജീവിതവും രണ്ടാം വിവാഹതീരുമാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളുള്ളപ്പോഴും ദുഃഖങ്ങളെ നേരിടാന്‍ മക്കളുമായുള്ള ബന്ധം സഹായിച്ചതിനെക്കുറിച്ചു ബൈഡന് പറയാറുണ്ട്. ദുരന്തത്തില്‍ തകര്‍ന്നുപോയ ബൈഡന് മക്കളെ ശുശ്രൂഷിക്കാനായി സെനറ്റ് അംഗത്വം രാജിവയ്ക്കാനൊരുങ്ങി. പാര്‍ട്ടി നേതൃത്വമാണു പിന്തിരിപ്പിച്ചത്. മക്കള്‍ക്കൊപ്പമുണ്ടാകാന്‍ വേണ്ടി ബൈഡന് ഡെലവെയര്‍ വാഷിങ്ടന്‍ ഡിസി ട്രെയിന്‍ യാത്ര പതിവാക്കി.
ദിവസവും മൂന്നു മണിക്കൂറായിരുന്നു യാത്ര. സെനറ്റ് അംഗമായിരുന്ന 36 വര്‍ഷവും ഇതു തുടര്‍ന്നു. ഭാര്യയെയും മകളെയും നഷ്ടമായ ദുരന്തത്തിനുശേഷം ബൈഡന്റെ സ്വഭാവംതന്നെ മാറി. നിസാര കാര്യങ്ങള്‍ക്കു പൊട്ടിത്തെറിക്കുന്ന, ദൈവത്തില്‍ വിശ്വാസം നഷ്ടപ്പെട്ട ആളുമായി അദ്ദേഹം. പിതാവിന്റെ പൊതുസേവന ശീലവും രാഷ്ട്രീയ വൈദഗ്ധ്യവും ബ്യൂവിനാണു കിട്ടിയത്. ഇറാഖില്‍ സൈനിക സേവനമനുഷ്ഠിച്ച ബ്യൂ, ഡെലവെയറിന്റെ അറ്റോര്‍ണി ജനറലായി.
എന്നാല്‍, മസ്തിഷ്കാര്‍ബുദം ബാധിച്ച് 2015ല്‍ 46ാം വയസ്സില്‍ മരിച്ചു. അകാലത്തില്‍ വിടവാങ്ങിയ മകന് ബ്യൂവിനെ കുറിച്ചു രാഷ്ട്രീയ പ്രസംഗങ്ങളില്‍ ബൈഡന് പരാമര്‍ശിക്കാറുണ്ട്. പതിവായി ആദ്യഭാര്യയുടെയും മകളുടെയും ബ്യൂവിന്റെയും ശവകുടീരങ്ങള്‍ സന്ദര്‍ശിക്കാറുമുണ്ട്. മറ്റൊരു മകന് ഹണ്ടര്‍ മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. ഇദ്ദേഹത്തെ 2014ല്‍ ആണു നേവി റിസര്‍വില്‍നിന്നു കൊക്കെയ്ന്‍ പോസിറ്റീവ് പരിശോധനയ്ക്കുശേഷം ഡിസ്ചാര്‍ജ് ചെയ്തത്.
യുക്രെയ്നിലും ചൈനയിലുമുള്ള ബിസിനസ്സ് ഇടപാടുകളെ ചൂണ്ടിക്കാട്ടി ഡോണാള്‍ഡ് ട്രംപിനെ സ്ഥിരമായി ആക്രമിച്ച് ഹണ്ടര്‍ ശ്രദ്ധേയനായി. ലൊസാഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 50കാരനായ ഹണ്ടര്‍ ഇപ്പോള്‍ കലാകാരന് കൂടിയാണ്. ബിസിനസ് ഇടപാടുകളില്‍ മോശം തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെങ്കിലും തെറ്റൊന്നും ചെയ്തിട്ടില്ലെന്നു ഹണ്ടര്‍ പറയുന്നു. ഹണ്ടറിന്റെ കൊക്കെയ്ന്‍ ഉപയോഗത്തെ ട്രംപ് പരിഹസിച്ചപ്പോള്‍, 'എന്റെ മകനെക്കുറിച്ച് അഭിമാനിക്കുന്നു' എന്നായിരുന്നു ബൈഡന്റെ മറുപടി.
പഠിക്കുന്ന കാലത്ത് ഫുട്ബോളായിരുന്നു പ്രിയങ്കരം. ഹൈസ്കൂള്‍ ഫുട്ബോള്‍ ടീമിലെ അംഗമായിരുന്ന ബൈഡന്, വൈഡ് റിസീവറും ഹാഫ്ബാക്കും ആയി കളിച്ചിട്ടുണ്ട്. കാറുകളോടും ഡ്രൈവിങ്ങിനോടും പ്രണയം തുടങ്ങിയതും ചെറുപ്പകാലത്ത്. പിതാവില്‍നിന്ന് ലഭിച്ച '67 മോഡല്‍ കൊര്‍വെറ്റ് സ്റ്റിങ്രേ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള നിയമം എഴുതുകയും നടപ്പാക്കുകയും ചെയ്തു. വാഹനാപകടത്തില്‍ ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ബൈഡന്, ആണ്മക്കളുടെ കൂടെ ആശുപത്രിയിലാണു സെനറ്റിലേക്കു സത്യപ്രതിജ്ഞ ചെയ്തത്.
ചെറുപ്പത്തില്‍ വിക്കുണ്ടായിരുന്നു. യീറ്റ്സിനെയും എമേഴ്സണെയും വായിച്ചാണു വിക്ക് മറികടന്നു പൊതുപ്രസംഗങ്ങള്‍ നടത്തിയത്. 29-ാം വയസ്സില്‍ യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാളായിരുന്നു. സത്യപ്രതിജ്ഞ ചെയ്യുമ്പോഴേക്കും ഭരണഘടനാ പ്രായപരിധിയായ മുപ്പതിലെത്തി. ഒബാമ സര്‍ക്കാരില്‍ വൈസ് പ്രസിഡന്റായി എട്ടുവര്‍ഷക്കാലം ഉണ്ടായിരുന്നപ്പോള്‍, തിരക്കു മാറ്റിവച്ച് ആഴ്ചതോറുമുള്ള ഉച്ചഭക്ഷണ നേരത്ത് ഇരുവരും ഒരുമിച്ചു സമയം ചെലവിട്ടിരുന്നു.
പ്രശസ്ത ഐറിഷ് കവി ഷീമസ് ഹീനി ഉള്‍പ്പെടെയുള്ളരുടെ കവിതകള്‍ ചൊല്ലുന്നയാളാണ് ഇനി യുഎസിനെ നയിക്കുക. ഹീനി കഴിഞ്ഞാല്‍ ഗ്രീക്ക് നാടകകൃത്ത് ഐസ്കലസിനെയാണ് ഇഷ്ടം. അമേരിക്കന്‍ കവികളായ ലാങ്സ്റ്റണ്‍ ഹഗ്സ്, റോബര്‍ട് ഹെയ്ഡന് എന്നിവരുടെ കവിതകളും ആവര്‍ത്തിച്ചു വായിക്കാറുണ്ട്. അമേരിക്കയുടെ പ്രസിഡന്റ് എന്ന വലിയ പദവിയാണെങ്കിലും ഐസ്ക്രീം കൊതി മാറ്റിവയ്ക്കാനൊന്നും ബൈഡന് ഒരുക്കമല്ല. ചോക്ലേറ്റ് ചിപ്പ് നുണയുന്നതാണ് ഏറ്റവുമിഷ്ടം.
വര്‍ഷങ്ങളായി പൊതുയിടത്തില്‍ ഉണ്ടെങ്കിലും സ്വകാര്യ വ്യക്തിത്വം മറ്റുള്ളവര്‍ അറിയണമെന്നില്ലെന്നു ബൈഡന് സമ്മതിക്കുന്നു. തന്നെക്കുറിച്ചുള്ള അറിയപ്പെടാത്ത ചില കാര്യങ്ങള്‍ സമൂഹമാധ്യമത്തില്‍ ബൈഡന് തന്നെ പങ്കുവച്ചു. ചില സമയങ്ങളില്‍ നിങ്ങള്‍ എന്നെ ടിവിയില്‍ കണ്ടേക്കാം, മറ്റു ചിലപ്പോള്‍ സമൂഹമാധ്യമങ്ങളില്‍. പക്ഷേ എന്റെ യഥാര്‍ഥ ജീവിതം കാണാന്‍ അവസരമുണ്ടായെന്നു വരില്ല എന്ന ആമുഖത്തോടെയായിരുന്നു വിവരണം. ശബ്ദമുഖരിതമായ ട്രംപിന്റെ കാലത്തിനു പകരം ഇനി ബൈഡന്റെ ശാന്തഗൗരവ ഭരണം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam