
ഒഴിവുകാലയാത്രകള്‍ ഭൂതകാലസ്മരണകളായി മാറുകയാണോ ബ്രിട്ടീഷുകാര്‍ക്ക്? കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് അത് അങ്ങനെയാകും എന്നുതന്നെയാണ് തോന്നുന്നത്. ഒഴിവുകാലയാത്രകള്‍ മാത്രമല്ല, ബ്രിട്ടനില്‍ കുടിയേറിയിരിക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള കുടിയേറ്റക്കാരില്‍ ഭൂരിഭാഗത്തിനും ഈ വര്‍ഷം സ്വന്തം നാട്ടിലേക്കുള്ള യാത ഒരു സ്വപ്നം മാത്രമായി അവശേഷിച്ചേക്കാം. കൊറോണയെ പിടിച്ചുകെട്ടാന്‍ കൂടുതല്‍ കഠിനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഫലമായി ധാരാളം ബ്രിട്ടീഷുകാര്‍ക്ക് വിദേശയാത്രകള്‍ റദ്ദു ചെയ്യേണ്ട സ്ഥിതിവിശേഷം വന്നു ചേരും.
ഏത് രാജ്യത്ത് പോയി മടങ്ങിവന്നാലും ബ്രിട്ടനില്‍ പത്തു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് ആവശ്യമായി വരും. ഇതിനായുള്ള പദ്ധതികള്‍ അതിവേഗം നടപ്പിലാക്കി വരികയാണ്. നാളെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ഈ നിയന്ത്രണത്തില്‍ നിന്ന് ബ്രിട്ടനിലെ സ്ഥിരതാമസക്കാരെ ഒഴിവാക്കുവാന്‍ ബോറിസ് ജോണ്സണ് ആഗ്രഹിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുപോലെ ഈ നിയന്ത്രണം പുതിയ ഇനം വൈറസിനെ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്കായി ചുരുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു എന്നാണ് അറിയുന്നത്.
പക്ഷെ ആസ്ട്രേലിയന്‍ മോഡലില്‍ ആരേയും ഒഴിവാക്കാതെയുള്ള ഹോട്ടല്‍ ക്വാറന്റൈന് എന്ന ആവശ്യമായിരുന്നു, മന്ത്രിസഭ പാസ്സാക്കിയത്. ഇതനുസരിച്ച്, ഏത് രാജ്യത്തെ പൗരനായാലും, വരുന്നത് ഏത് രാജ്യത്തുനിന്നായാലും ബ്രിട്ടനില്‍ എത്തിയാല്‍ ഉടന്‍ തന്നെ ഹോട്ടലുകളിലേക്ക് പറഞ്ഞയയ്ക്കും. പിന്നീട് പത്ത് ദിവസം ക്വാറന്റൈനില്‍ കഴിയണം. അതായത്, ബ്രിട്ടനിലെ താമസക്കാര്‍, വിദേശയാത്രയ്ക്ക് പോയാല്‍, യാത്രാ ചെലവുകള്‍ക്ക് പുറമേ, പത്ത് ദിവസത്തെ ക്വാറന്റൈന് ചെലവുകൂടി വഹിക്കേണ്ടതായി വരും. ഇത്തരത്തില്‍ ക്വാറന്റൈനായി തെരഞ്ഞെടുക്കപ്പെടുന്ന ഹോട്ടലുകളില്‍ കനത്ത സുരക്ഷയും ഉണ്ടാകും.
ഈ വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു. ഇപ്പോള്‍ തന്നെ തകര്‍ച്ചയുടെ ആഴങ്ങളിലെത്തിയ ട്രാവല്‍ മേഖലയ്ക്ക് ഈ തീരുമാനം കൂടുതല്‍ വലിയ തിരിച്ചടി നല്‍കും എന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, വിമാനത്താവളങ്ങള്‍ക്കും ഇത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവര്‍, കൂടുതല്‍ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതിനാല്, ക്ലിയറന്‍സിനായി കാത്തുനില്ക്കുന്നവരുടെ ക്യു നീളുകയുമാണ്.
ഈ പുതിയ തീരുമാനം, വരുന്ന വേനല്‍ക്കാലത്ത് ഉല്ലാസയാത്രകള്‍ക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവരുത്തും എന്നതില്‍ തര്‍ക്കമില്ല. അതേസമയം, പ്രിയപ്പെട്ടവരെ കാണുവാന്‍ ജന്മനാട്ടിലേക്ക് പോയിവരാന്‍ കാത്തിരിക്കുന്ന ഇടത്തരക്കാരായ കുടിയേറ്റക്കാരേയും ഇത് വിപരീതമായി ബാധിക്കും. കഷ്ടപ്പെട്ട് മിച്ചം പിടിച്ചുണ്ടാക്കിയ പണത്തില്‍ നിന്നും വേണം യാത്രകഴിഞ്ഞ് മടങ്ങിയെത്തിയില് സ്വന്തം വീടിനടുത്ത് പണം നല്കി ഹോട്ടലില്‍ കഴിയുവാന്‍. സാമ്പത്തിക നഷ്ടം ഇതില്‍ മാത്രം ഒതുങ്ങുന്നില്ല, നാട്ടില്‍ പോയി തിരിച്ചെത്തിയാലും പത്തുദിവസം ജോലി ചെയ്യാന്‍ കഴിയാത്തതുകൊണ്ടുള്ള നഷ്ടം വേറെയും.
പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുണ്ടെങ്കിലും ഇത് നടപ്പാക്കുവാന്‍ തീരുമാനിച്ചു തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്. പുതിയ ഇനം വൈറസില്‍ നിന്നും ബ്രിട്ടനെ സംരക്ഷിക്കുവാന്‍ ഏതറ്റം വരെ പോയാലും തെറ്റില്ല എന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞത്. ബ്രിട്ടനില്‍ കണ്ടെത്തിയ, സൗത്ത് ആഫ്രിക്കന്‍ വൈറസ് ബാധയുള്ള 77 പേര്‍ക്കും രോഗബാധയുണ്ടായത് യാത്രയുമായി ബന്ധപ്പെട്ടായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതിനോടൊപ്പം ഒമ്പതുപേരില്‍ ബ്രസീലിയന്‍ വൈറസിന്റെ സാന്നിദ്ധ്യവും കണ്ടെത്തിയിരുന്നു. ഇവരും വിദേശയാത്രകള്‍ കഴിഞ്ഞെത്തിയവരാണ്.
(റിപ്ലബ്ലിക്ക് ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (26-01-2021) ബ്രിട്ടീഷ് മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam